തിരുവനന്തപുരം: വളർത്തുമൃഗങ്ങളുടെ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ശക്തമായ നടപടികൾ തുടങ്ങിയെന്ന് ആരോഗ്യവകുപ്പ്.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് നടത്തിയ പരിശോധനകളിൽ ആരോഗ്യവകുപ്പ് 2.33 ലക്ഷം വിലയുള്ള വെറ്ററിനറി ആന്റിബയോട്ടിക്കുകൾ പിടിച്ചെടുത്തുവെന്നും അവകാശപ്പെട്ടു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചതോടെ അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗത്തിൽ കാര്യമായ കുറവുണ്ടായി എന്നാണ് അവകാശവാദം. എന്നാൽ വളർത്തു മൃഗങ്ങൾക്ക് വെറ്ററിനറി ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ അനാവശ്യമായി നൽകുന്നെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഓപ്പറേഷൻ വെറ്റ്ബയോട്ടിക് എന്ന പേരിൽ പരിശോധനകൾ തുടങ്ങി. ഇത്തരം മൃഗങ്ങളുടെ പാലിലൂടെയും മാംസത്തിലൂടെയും ആന്റിബയോട്ടിക്കുകളുടെ അവശിഷ്ടം മനുഷ്യ ശരീരത്തിലെത്തിയാൽ ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
ഷെഡ്യൂൾ എച്ച്, എച്ച്1 വിഭാഗത്തിൽ ഉൾപ്പെടുന്ന വെറ്ററിനറി ആന്റിബയോട്ടിക് മരുന്നുകൾ, ഫാമുകൾക്കും, ആനിമൽ ഫീഡ് വ്യാപാരികൾക്കും ഒരു മാനദണ്ഡവും പാലിക്കാതെ വിൽപന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഓപ്പറേഷൻ വെറ്റ്ബയോട്ടിക് സംഘടിപ്പിച്ചത്. ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിലെ എൻഫോഴ്സസ്മെന്റ് ഉദ്യോഗസ്ഥർ സംസഥാനത്തുടനീളം പെറ്റ് ഷോപ്പുകളിലും വെറ്ററിനറി മരുന്നുകൾ വിൽപന നടത്തുന്ന ഔഷധ വ്യാപാര സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.
വിവിധ ജില്ലകളിലായി 73 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ആനിമൽ/ ഫിഷ് ഫീഡുകളിൽ ചേർക്കുന്നതിനായി വിവിധ ഫാമുകളിലേയ്ക്ക് വിതരണം നടത്തുവാനായി വാങ്ങി സൂക്ഷിച്ചിട്ടുള്ള ആന്റിബയോട്ടിക്കുകളും, കോഴികളുടെയും മറ്റ് വളർത്തു മൃഗങ്ങളുടെയും പെട്ടെന്നുള്ള വളർച്ചയ്ക്ക് വേണ്ടി നൽകുന്ന മരുന്ന് ശേഖരങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
മതിയായ ഡ്രഗ്‌സ് ലൈസൻസുകൾ ഇല്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ അനധികൃതമായി വാങ്ങി സൂക്ഷിക്കുകയും വിപണനം നടത്തുകയും ചെയ്ത 2 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. 1,28,000 രൂപയോളം വിലപിടിപ്പുള്ള മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ആനിമൽ ഫീഡ് സപ്ലിമെന്റ് എന്ന വ്യാജേന, മതിയായ ഡ്രഗ്‌സ് ലൈസൻസുകൾ ഇല്ലാതെ നിർമ്മിച്ച് വിതരണം ചെയ്ത ആന്റിബയോട്ടിക്ക് മരുന്നുകൾ അടങ്ങിയ ആനിമൽ ഫീഡ് സപ്ലിമെന്റുകൾ, വാങ്ങി സൂക്ഷിച്ചതിനും വിൽപന നടത്തിയതിനും 2 ഔഷധ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. 1,04,728 രൂപയോളം വിലപിടിപ്പുള്ള ആന്റിബയോട്ടിക്ക് മരുന്നുകൾ അടങ്ങിയ ആനിമൽ ഫീഡ് സപ്ലിമെന്റുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
മരുന്നു സാമ്പിളുകൾ, ആന്റിബയോട്ടിക്ക് മരുന്നുകൾ അടങ്ങിയ ആനിമൽ ഫീഡ് സപ്ലിമെന്റുകൾ എന്നിവ ഗുണനിലവാര പരിശോധനയ്ക്കായി ഈ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച് തിരുവനന്തപുരം, എറണാകുളം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറികളിലേയ്ക്ക് പരിശോധനയ്ക്കായി അയച്ചിട്ടുമുണ്ട്.
Now the barn may be raided - Operation Vetbiotic has begun